കൊളംബോ: ശ്രീലങ്കയിലെ രണ്ടു ജയിലുകളിലുണ്ടായ കലാപങ്ങളിൽ മൂന്നു പേർ കൊല്ലപ്പെയുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു സംഭവം.
കൊളംബോയ്ക്ക് 60 കിലോമീറ്റർ തെക്കുകിഴക്ക് കുരുവിറ്റ ജയിലിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. തടവുകാരിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയതും തുടർന്നുള്ള അറസ്റ്റുമാണ് കലാപത്തിലേക്കു നയിച്ചത്.
വ്യാഴാഴ്ച രാത്രി കൊളംബോയിലെ മാഗസിൻ ജയിലിലുണ്ടായ കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 40 തടവുകാരാണ് കലാപത്തിൽ പങ്കെടുത്തത്.
അടുത്തകാലത്ത് ശ്രീലങ്കൻ ജയിലുകളിൽ കലാപങ്ങൾ വർധിച്ചിട്ടുണ്ട്. ഇന്നലെ പല്ലൻസേനയിലെ തുറന്ന ജയിലിൽ 30 തടവുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കലാപങ്ങളെല്ലാം നിയന്ത്രണവിധേയമാക്കിയെന്നാണ് സർക്കാർ അറിയിച്ചത്.
ഒരു മാസത്തോളമായി ജയിലുകളിൽ നടക്കുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ സംഘടിത ആസൂത്രണമുണ്ടെന്നു സംശയിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മന്ത്രി ആനന്ദ വിജപാല പാർലമെന്റിൽ പറഞ്ഞു.